പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് എതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. യുഡിഎഫ് ആണ് തോമസ് ഐസക്കിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുള്ളത്.
സർക്കാർ സംവിധാനങ്ങൾ ആയ ഹരിത കർമ്മ സേന, കുടുംബശ്രീ എന്നിവയെല്ലാം തോമസ് ഐസക് തന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് യുഡിഎഫ് പരാതിയിൽ സൂചിപ്പിക്കുന്നത്. കൂടാതെ കേരള സർക്കാർ സ്ഥാപനമായ കെ ഡസ്ക്കിലെ ജീവനക്കാരെ എൽഡിഎഫിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും പരാതിയിൽ പറയുന്നു. കെ ഡസ്ക് ജീവനക്കാരെ തൊഴിൽ നൈപുണ്യ പരിശീലനം എന്ന പേരിൽ തോമസ് ഐസക്കിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും വിന്യസിച്ചിട്ടുള്ളതായും യുഡിഎഫ് വ്യക്തമാക്കുന്നു.
എൽഡിഎഫ് 50,000 യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വ്യാജവാഗ്ദാനവുമായി പത്തനംതിട്ട മണ്ഡലത്തിലെ വീടുകൾ തോറും കയറിയിറങ്ങി വിവരശേഖരണം നടത്തുന്നുണ്ടെന്നും യുഡിഎഫ് പരാതിപ്പെടുന്നു. ഇത്തരത്തിൽ പല സർക്കാർ സംവിധാനങ്ങളെയും എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ഐസക് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് യുഡിഎഫിന്റെ പരാതി. തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് ആണ് യുഡിഎഫ് ജില്ലാ ചെയർമാൻ ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പരാതി നൽകിയിട്ടുള്ളത്.
Discussion about this post