ലഖ്‌നൗ: എല്ലാകാലത്തും നെഹ്‌റു കുടുംബത്തെ പിന്തുണച്ച, ഒരു കാലത്ത് കോൺഗ്രസ് കൊട്ടകളായിരുന്ന റായ്ബറേലിയിലും അമേത്തിയിലും മത്സരിക്കാൻ മടിച്ച് നെഹ്‌റു കുടുംബത്തിലെ ഇളയ തലമുറ. പരാജയ ഭീതി കാരണമാണ് രാഹുലും പ്രിയങ്കയും മത്സരിക്കാൻ മടിക്കുന്നത്. പ്രചാരണത്തിനിറങ്ങാം മത്സരിക്കാനില്ല എന്നാണ് പ്രിയങ്കയുടെ നിലപാടെങ്കിൽ കഴിഞ്ഞ തവണ അമേത്തിയിൽ വച്ച് സ്‌മൃതി ഇറാനിയുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങേണ്ടിവന്ന നാണം കെട്ട തോൽവിയാണു രാഹുൽ ഗാന്ധിയെ പുറകോട്ടടിക്കുന്നത്.
രാഹുൽ ഗാന്ധിയെ അമേത്തിയിൽ നിന്നും പ്രിയങ്കാ ഗാന്ധിയെ റായ്ബറേലിയിൽ നിന്നും മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും രാഹുലും പ്രിയങ്കയും അടുക്കുന്നില്ല എന്നാണ് സൂചന. ശാരീരിക വിഷമതകളാൽ സോണിയ ഗാന്ധി ഇത്തവണ മത്സരിക്കാത്ത സാഹചര്യം ഉണ്ടായതിനാലാണ് റായ്ബറേലിയിൽ ഒഴിവ് വന്നത്.
എന്നാൽ, കോൺഗ്രസിന്റെ മുഖമായ രാഹുലും പ്രിയങ്കയും ഒരു മത്സരം ഏറ്റെടുക്കാൻ തയ്യാറാവാത്തത് കോൺഗ്രസിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഒരു തിരിച്ചടി വരുമ്പോൾ ഒളിച്ചോടുന്ന ഇവർ എങ്ങനെയാണു ഒരു പാർട്ടിയെയും, അതിനപ്പുറം ഒരു രാജ്യത്തെയും നയിക്കുക എന്ന അടിസ്ഥാനപരമായ ചോദ്യവും ഉയരുന്നുണ്ട്. നാലാം ഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വിട്ടിട്ടും കോൺഗ്രസിന്റെ പ്രധാന നേതാക്കൾ എവിടെയാണ് മത്സരിക്കുക എന്നതിൽ ഒരു തീരുമാനം ആകാത്തത് പാർട്ടിയെയും ബാധിച്ചിട്ടുണ്ട് .
കഴിഞ്ഞദിവസമാണ് കോൺഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായി മത്സരിക്കും. അസാം, ആൻഡമാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്‌നാട്, യു.പി, ഉത്തരാഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലെ 46 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സിക്കിം നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള 18 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്
Discussion about this post