മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. എംഎൽഎ രാജു പർവെ രാജിവച്ച് ശിവസനേയിൽ ചേർന്നു. ഷിൻഡെ പക്ഷത്തിനൊപ്പമാണ് പർവെ സാന്നിദ്ധ്യം ഉറപ്പിച്ചത്.
മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ആയിരുന്നു പർവെ ശിവസേനയിൽ ചേർന്നത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു പർവെ കോൺഗ്രസ് വിട്ടത്. പാർട്ടി വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ശിവസേനയിൽ ചേർന്നത് കോൺഗ്രസിനെ പ്രഹരം ഇരട്ടിയാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതേ തുടർന്നായിരുന്നു അദ്ദേഹം രാജിവച്ചത്.
കോൺഗ്രസിന്റെ പ്രബലരായ നേതാക്കളിൽ ഒരാളാണ് പർവെ. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഗ്പൂരിൽ നിന്നും മത്സരിച്ച ിച്ച് പർവെ വിജയിച്ചിരുന്നു. പർവെയുടെ വരവ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷിൻഡെ പക്ഷത്തിന് ഗുണം ചെയ്യും. അഞ്ച് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ്.
Discussion about this post