ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിനുള്ള പ്രത്യേക അധികാരം പിൻവലിക്കുന്നത് ആലോചനയിലാണ് എന്ന് അദ്ദേഹം പറഞ്ഞു. സൈനികരെ പിൻവലിക്കാനും ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിനെ മാത്രം ഏൽപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ ജമ്മു കശ്മീർ പോലീസിൽ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അവർ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം .
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സൈനികരെ പിൻവലിക്കുന്നത് ഘട്ടഘട്ടമായി നടപ്പിലാക്കും എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അതിർത്തികളിൽ മാത്രം കേന്ദ്ര സേനയെ നിർത്താനാണ് സർക്കാരിന്റെ ആലോചന. കൂടാതെ സെപ്തംബർ 30 നുള്ളിൽ ജമ്മുവിൽ നിയമസഭാ തിരഞ്ഞെടുപ്പ്് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണെന്നും ഇത് നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്സ്പ നിലനിൽക്കുന്ന സ്ഥലമാണ് ജമ്മുകാശ്മീർ. സംഘർഷ ബാധിത മേഘലകളിൽ നിയോഗിച്ചിരിക്കുന്ന സൈനികർക്ക് ‘പൊതു ക്രമസമാധാനപാലനത്തിന്’ ആവശ്യമെന്ന് തോന്നിയാൽ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരമാണ് അഫ്‌സ്പ. കരസേന, ഇന്ത്യൻ ആർമി, , കേന്ദ്ര സായുധ പാരാമിലിട്ടറി സേനകൾ എന്നിവയ്ക്ക് നൽകപ്പെട്ട, ‘പ്രത്യേകാധികാരങ്ങളാണ് അഫ്സ്പ നിയമത്തിൽ ഉൾപ്പെടുന്നത്.
Discussion about this post