ന്യൂഡൽഹി: വിദേശത്ത് നിന്നും പണം സ്വീകരിച്ചതിൽ ക്രമക്കേടുകളുണ്ടെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് ഇഡി നോട്ടീസയക്കുന്നത്. നാളെ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.
കഴിഞ്ഞ രണ്ട് തവണ സമൻസ് അയച്ചിട്ടും മഹുവ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് വീണ്ടും ഇഡി സമൻസ് അയച്ചത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകൾ സമർപ്പിക്കാനും ഇഡി നിർദേശിച്ചിട്ടുണ്ട്.
പാർലമെന്റിലെ ലോഗ് ഇൻ ക്രെഡൻഷ്യൽസ് അന്യ വ്യക്തികൾക്ക് കൈമാറിയ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മഹുവ മൊയ്ത്രയെ പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി അടുത്തിടെ പാർലമെന്ററി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
നിലവിൽ മൊയ്ത്രക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.
ഉപഹാരങ്ങൾക്ക് പകരമായി വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മൊയ്ത്ര ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചതായി ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. പണലാഭത്തിനായി മൊയ്ത്ര ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി ഈ ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മഹുവ മൊയ്ത്രയെ സഭയിൽ നിന്നും പുറത്താക്കിയത്.
Discussion about this post