ചരിത്രത്തിൽ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രംഗങ്ങളും ഇന്നും ചർച്ചാവിഷയമാണ്.ഈ ഇതിഹാസ സിനിമയുടെ ക്ലൈമാക്‌സിൽ റോസ് പിടിച്ചുകിടന്നു രക്ഷപ്പെട്ട ‘വാതിൽപ്പലക’യാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.
ഏകദേശം 5 കോടി രൂപയ്ക്കാണ് ഈ വാതിൽ കഷ്ണം ലേലത്തിൽ പോയിരിക്കുന്നത്.ഹോളിവുഡ് സിനിമകളുടെ ശേഷിപ്പുകൾ ഉൾക്കൊള്ളിച്ച് അടുത്തിടെ നടന്ന ലേലത്തിലാണ് ഈ വാതിൽകഷ്ണം വിറ്റു പോയത്. യു എസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ഹോളിവുഡ് സിനിമകളിലെ ചിത്രീകരണത്തിന് ഉപയോഗിച്ച പ്രോപ്പർട്ടികൾ ലേലത്തിൽ വച്ചത്.
ടൈറ്റാനിക് ആരാധകർ ‘ഫ്ലോട്ടിംഗ് ഡോർ’ എന്നു വിശേഷിപ്പിക്കുന്ന പ്രോപ്പർട്ടിയാണ് ഈ മരത്തിന്റെ വാതിൽ. ടൈറ്റാനിക് കപ്പലിലെ ഫസ്റ്റ് ക്ലാസ് ലോഞ്ച് പ്രവേശന കവാടത്തിന് മുകളിലുള്ള ഡോർ ഫ്രെയിമിന്റെ ഭാഗമാണിത്. ലേലത്തിൽ ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റഴിക്കപ്പെട്ട വസ്തുവും ഈ മര വാതിൽ ആണ്. ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്.
കാമറൂൺ ചിത്രത്തിൽ നിന്നു ലേലത്തിനെത്തിയ ഒരോയൊരു വസ്തു ആയിരുന്നില്ല ഈ വാതിൽ. ഇതേ തടിയുടെ പ്രോട്ടോടൈപ്പ് 1.04 കോടി രൂപയ്ക്കാണ് വിറ്റത്. സിനിമയിൽ ബോട്ടിൽ ഉപയോഗിച്ച ചക്രം ഏകദേശം 1.66 കോടി രൂപയ്ക്കു ലേലം ചെയ്യപ്പെട്ടു. റോസ് വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ അണിഞ്ഞിരുന്ന വസ്ത്രം 99 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. സിനിമയിൽ ഉപയോഗിച്ച ടെലിഗ്രാഫും 67.74 ലക്ഷം രൂപയ്ക്ക് വിറ്റു പോയി.
ലോകമെമ്പാടുമുള്ള 5,500 ലേലക്കാരാണ് വസ്തുക്കൾ വാങ്ങാനായി എത്തിയത്. നിരവധി സിനിമകളിൽ ഉപയോഗിച്ച 1,600 ഓളം വസ്തുക്കളാണ് ലേലത്തിന് ഉണ്ടായിരുന്നത്. ഇവ ലേലം ചെയ്തത് വഴി 15.7 മില്യൺ ഡോളറാണ് ലേല സ്ഥാപനം നേടിയത്.
Discussion about this post