തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വിഷയം ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടുള്ളത്. സിദ്ധാർത്ഥിന്റെ മരണത്തിന് ഇടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ഗവർണർ നിർദ്ദേശിച്ചിട്ടുള്ളത്.
റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയായ എ ഹരിപ്രസാദിനെയാണ് ഗവർണർ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജുഡീഷ്യൽ കമ്മീഷനെ സഹായിക്കുന്നതിനായി റിട്ടയേർഡ് ഡിവൈഎസ്പി വി ജി കുഞ്ഞനും ഉണ്ടായിരിക്കുന്നതാണ്.
സിദ്ധാർത്ഥിന്റെ മരണകാരണം കണ്ടെത്തുകയും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ നൽകുകയും ആണ് ജുഡീഷ്യൽ കമ്മീഷന്റെ ഉത്തരവാദിത്വം. ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള ഗവർണറുടെ ഉത്തരവ് ഏറെ ആശ്വാസം തരുന്ന തീരുമാനമാണെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് പ്രതികരിച്ചു.
Discussion about this post