തിരുവനന്തപുരം: സപ്ലൈകോയുടെ അവസ്ഥ ദയനീയമായി തന്നെ തുടരുന്നു. ഇത്തവണയും സബ്‌സിഡി സാധനങ്ങളില്ലാത്തതിനാൽ ആരും ഇല്ലാതെ കാലിയായി കിടക്കുകയാണ് സപ്ലൈകോയുടെ ഉത്സവ ചന്തകൾ. ഈസ്റ്റർ , ചെറിയ പെരുന്നാൾ , വിഷു എന്നി ഉത്സവസീസണിൽ ചന്തകൾ തുറന്നിട്ടില്ലെന്ന ചീത്തപേര് ഒഴിവാക്കാനായി സംസ്ഥാനത്താകെ താലുക്ക് കേന്ദ്രങ്ങളിലായി 83 ചന്തകളാണ് സപ്ലൈക്കോ തുറന്നിരിക്കുന്നത്.
സർക്കാർ ഉത്സവസീസണിൽ പതിമൂന്ന് സബ്‌സിഡി സാധനങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊച്ചിയിലെ സപ്ലൈകോയിൽ ആകെ അരിയും തുവരപരിപ്പും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളത്. ബാക്കിയുള്ള സാധനങ്ങൾ എന്ന് എത്തുമെന്നതിൽ ഇവർക്ക് മറുപടിയുമില്ല. ഏറെ നാളായുള്ള ഈ പ്രതിസന്ധി അടുത്തകാലത്തൊന്നും തീരുന്ന ലക്ഷണമില്ല എന്നാണ് ജനങ്ങൾ പറയുന്നത്.
സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനങ്ങളുടെ വിലയാണ് കുത്തനെ കൂട്ടിയത്. 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചുകൊണ്ടാണ് പുതുക്കിയ വില വിവര പട്ടിക പുറത്തിറക്കിയത്.
Discussion about this post