പുതിയ തലമുറയിലെ ചെറുപ്പക്കാരുടെയും (Gen Z) വിദ്യാർത്ഥികളുടെയും വികാരങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നുണ്ടോ എന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്ന് ശശി തരൂർ എം.പി. രാജ്യത്തെ യുവാക്കളുടെ വിഷയങ്ങളും ശബ്ദവും ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് തുറന്നടിച്ച അദ്ദേഹം, പുതിയ കാലഘട്ടത്തിൽ സി.ജെ.പി (Cockroach Janta Party) യുവാക്കളുടെ വികാരങ്ങൾ ഏറ്റെടുത്ത് മുന്നേറിയ രീതി ചൂണ്ടിക്കാട്ടിയാണ് പാർട്ടി നേതൃത്വത്തിന് നേരെ ചോദ്യങ്ങൾ ഉയർത്തിയത്. മുംബൈയിൽ നടന്ന ഇന്ത്യാസ് ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ് (IIMUN) സംവാദ പരിപാടിയിൽ സംസാരിക്കവെയായിരുന്നു തരൂരിന്റെ ഈ പ്രസ്താവന.
രാഹുൽ ഗാന്ധി മുൻകൈയെടുത്ത് ‘ഛാത്രോം കി ഗൂഞ്ച്’ (Chhatron Ki Goonj) പോലുള്ള പ്രചാരണ പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ വിഷയങ്ങൾ മുമ്പേതന്നെ ഏറ്റെടുത്തിരുന്നതായി തരൂർ ഓർമ്മിപ്പിച്ചു. എന്നാൽ സി.ജെ.പി നടത്തിയ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി യുവാക്കൾ ഏറ്റെടുത്തതുപോലെ ഫലപ്രദമായ രീതിയിൽ ഒരു ബഹുജന പ്രതികരണമുണ്ടാക്കാൻ കോൺഗ്രസിന്റെ ഇടപെടലുകൾക്കായില്ല. എന്തുകൊണ്ടാണ് ഈ വിഷയങ്ങളിൽ യുവതലമുറയുടെ മനസ് തൊട്ടറിയാൻ കോൺഗ്രസിന് സാധിക്കാതെ പോയതെന്നും എവിടെയാണ് തെറ്റ് പറ്റിയതെന്നും പാർട്ടി സ്വയം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർച്ചയായ ജനകീയ വിഷയങ്ങളിൽ യുവാക്കളുടെ ശബ്ദം കേൾക്കാൻ തയ്യാറായില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ വൈകാതെ തന്നെ അപ്രസക്തമായിപ്പോകുമെന്ന താക്കീതും തരൂർ നൽകി. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ ഒറ്റ വോട്ട് ബാങ്കായി ഈ യുവതലമുറ മാറാൻ പോകുകയാണെന്നും അതിനാൽ അവരുടെ ആശങ്കകൾ കേൾക്കുക എന്നത് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തരൂരിന്റെ ഈ തുറന്നുപറച്ചിൽ വരും ദിവസങ്ങളിൽ കോൺഗ്രസ് ഗ്രൂപ്പുകളിലും ദേശീയ തലത്തിലും വലിയ രാഷ്ട്രീയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിതുറക്കാനാണ് സാധ്യത.











