കണ്ണൂർ : കണ്ണൂർ പയ്യാമ്പലം ബീച്ചിന് സമീപത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. ബീച്ചിന് സമീപം പഴയ കുപ്പികൾ പെറുക്കി വിൽക്കുന്നയാളാണ് ഇയാൾ. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത വ്യക്തിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സ്മൃതി കുടീരത്തിൽ ഒഴിച്ചത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇ കെ നായനാർ, കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് വികൃതമാക്കിയിരുന്നത്.
സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം പ്രകോപനം സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണെന്നായിരുന്നു സിപിഎം നേതൃത്വം സംഭവത്തിൽ പ്രതികരിച്ചത്. ഗ്രാനൈറ്റിൽ നിർമ്മിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തിലെ ചിത്രം സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ചതോടെ നിറം പടർന്ന് വികൃതമാവുകയായിരുന്നു.
Discussion about this post