ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിനായി ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. നജഫ്ഗഡിൽ നിന്നുള്ള എംഎൽഎയായ ഗെഹ്‌ലോട്ട് 2021-22 ലെ ഡൽഹി സർക്കാരിൻ്റെ മദ്യനയത്തിൻ്റെ കരട് തയ്യാറാക്കിയ പാനലിൻ്റെ ഭാഗമായിരുന്നു. ഇതേതുടര്‍ന്ന് ആണ് നടപടി.
മദ്യനയം തയ്യാറാക്കുന്ന സമയത്ത് ഗെഹ്‌ലോട്ട് അന്നത്തെ എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർക്ക് തൻ്റെ ഔദ്യോഗിക വസതി ഉപയോഗിക്കാൻ അനുമതി നൽകിയതായി ആണ് ഇഡിയുടെ കണ്ടെത്തല്‍. അദ്ദേഹം തൻ്റെ മൊബൈൽ നമ്പറുകൾ ഇടയ്ക്കിടെ മാറ്റിയിരുന്നതായും ഇഡി പറയുന്നു.
അതേസമയം, അറസ്റ്റിലായ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം വീണ്ടും നീട്ടിയിരുന്നു. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
കെജ്രിവാളിന് പുറമെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ മന്ത്രി സത്യേന്ദർ ജെയിൻ, രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരും മദ്യനയ കേസിൽ അറസ്റ്റിലായിട്ടുണ്ട് .
Discussion about this post