തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് ഉണ്ടാകുന്ന മഴ കാരണം ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശീകരിക്കുന്നതിന് പ്രാധാന്യം നൽകണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധ പുലർത്തണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. കൊതുകുകടി ഏൽക്കാതിരിക്കാൻ ഉള്ള മുൻകരുതലകൾ സ്വീകരിക്കണം. മഴക്കാലത്തിനു മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെതന്നെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി എന്നതിനാൽ കൊതുകൾ വളരുന്നതിനുള്ള അവസ്ഥ ഇല്ലാതെയാക്കണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചു സൂക്ഷിക്കണം. വീടുകളിൽ പുകക്കുന്നത് കൊതുകുകളെ പുറത്താക്കാൻ സഹായിക്കും. പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവ വലിച്ചെറിയാതെ ശ്രദ്ധിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കണം എന്നും ആരോഗ്യ മന്ത്രി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Discussion about this post