ന്യൂഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പലിൽ നിന്നും 23 പാകിസ്താൻ പൗരന്മാരെ ഇന്ത്യൻ നാവികസേന രക്ഷിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഇറാനിയൻ മത്സ്യബന്ധന കപ്പൽ അറബിക്കടലിൽ വച്ച് കടൽക്കൊള്ളക്കാർ റാഞ്ചിയിരുന്നത്. സമുദ്രനിരീക്ഷണത്തിന് അറബിക്കടലിൽ വിന്യസിച്ചിരുന്ന രണ്ട് ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ ആയിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തിൽ ഒമ്പത് സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു. 12 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് നാവികസേന ഇറാനിയൻ മത്സ്യബന്ധന കപ്പലിനെ കടൽക്കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ചത്. ഈ മത്സ്യബന്ധന കപ്പലിൽ ഉണ്ടായിരുന്ന 23 ജീവനക്കാരും പാകിസ്താൻ സ്വദേശികളായിരുന്നു. കടൽക്കൊള്ളക്കാരിൽ നിന്നും രക്ഷയായ ഇന്ത്യൻ നാവികസേനയ്ക്ക് പാക് പൗരന്മാർ നന്ദി അറിയിച്ചു.
യെമനിലെ സൊകോത്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് മാറിയാണ് മത്സ്യബന്ധനത്തിന് പോയിരുന്ന ഇറാനിയൻ കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയിരുന്നത്. അൽ കമ്പാർ 786 എന്ന മത്സ്യബന്ധന കപ്പൽ ആയിരുന്നു റാഞ്ചപ്പെട്ടിരുന്നത്. വിവരമറിഞ്ഞ ഉടൻതന്നെ സമുദ്രനിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാവികസേന രണ്ട് യുദ്ധ കപ്പലുകൾ സ്ഥലത്തേക്ക് അയയ്ക്കുകയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇറാനിയൻ കപ്പലിനെയും ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post