കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായ ആദ്യ ദിവസങ്ങൾ മുതലേ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനായി പലരും മുൻപിൽ തന്നെ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൂടി തുടങ്ങിയതോടെ തലശ്ശേരി-മാഹി ബൈപ്പാസ് വലിയ രീതിയിൽ തന്നെ ശ്രദ്ധാ കേന്ദ്രം ആവുകയാണ്. ദേശീയപാത ആണെങ്കിൽ പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ ഒക്കെ ഇടതുപക്ഷം ഇക്കാര്യത്തിൽ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വിവരാവകാശരേഖയിലൂടെ യഥാർത്ഥ സത്യം പുറത്തുവന്നിരിക്കുകയാണ്.
തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന്റെ നിർമ്മാണ ചിലവിൽ കേരള സർക്കാരിന് യാതൊരു പങ്കുമില്ല എന്നാണ് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നത്. പദ്ധതിയുടെ മുഴുവൻ നിർമ്മാണ ചെലവും വഹിച്ചിരിക്കുന്നത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആണ്. 1221.37 കോടി രൂപയാണ് തലശ്ശേരി-മാഹി ബൈപ്പാസ് എന്ന എൻഎച്ച് 66 നിർമ്മാണത്തിനായി ചിലവ് വന്നിട്ടുള്ളത്. ഈ തുക മുഴുവനായും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആണ് ചെലവഴിച്ചിട്ടുള്ളത്.
പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനായി ആകെ ചിലവ് വന്ന തുകയിൽ 2.5% തുകയും കേന്ദ്രം സംസ്ഥാന സർക്കാരിന് തിരികെ നൽകിയിട്ടുള്ളതാണ്. തലശ്ശേരി-മാഹി ബൈപ്പാസ് പദ്ധതിയുടെ ചിലവിനെ കുറിച്ചുള്ള വിവരാവകാശ അന്വേഷണത്തിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡിജിഎം പ്രോജക്ട് ഡയറക്ടർ അശുതോഷ് സിൻഹ ആണ് മറുപടി നൽകിയിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാതയായ തലശ്ശേരി-മാഹി ബൈപ്പാസ് അഴിയൂർ മുതൽ മുഴുപ്പിലങ്ങളാട് വരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. തലശ്ശേരി-മാഹി ഭാഗത്തെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണ് ഈ ബൈപ്പാസ് യാഥാർത്ഥ്യമായതോടെ ഉണ്ടായിരിക്കുന്നത്. 40 വർഷത്തെ കേരളത്തിന്റെ കാത്തിരിപ്പാണ് നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് നടപ്പിലാക്കിയത്.
Discussion about this post