തിരുവനന്തപുരം : തിരഞ്ഞെടുപ്പിനു ശേഷം കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ദീർഘദൂര സർവീസുകൾക്ക് മാത്രമായി ആരംഭിച്ചിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റിനെ സ്വതന്ത്ര കമ്പനി പദവിയിൽ നിന്നും മാറ്റുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പുതുതായി വാങ്ങുന്ന ബസുകളുടെ ആദ്യ ബാച്ച് സ്വിഫ്റ്റിന് നൽകുന്നതിന് പകരം കെഎസ്ആർടിസിക്ക് നൽകിയേക്കും.
കെഎസ്ആർടിസി നഷ്ടത്തിൽ ആയതിനാലും വലിയ കടബാധ്യത ഉണ്ടായിരുന്നതിനാലുമാണ് കിഫ്‌ബി വായ്പയും മറ്റും നേടുന്നതിനായി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ചിരുന്നത്. 2023ലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നത് നിലവിൽ കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക പൊതുമേഖല ഗതാഗത സംവിധാനം സ്വിഫ്റ്റ് മാത്രമാണെന്നാണ്.
ആദ്യഘട്ടത്തിൽ തൊഴിലാളി സംഘടനകൾ സ്വിഫ്റ്റ്നെതിരെ വലിയ എതിർപ്പായിരുന്നു ഉയർത്തിയിരുന്നത്. അതിനാൽ തന്നെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനി പദവി റദ്ദാക്കാനുള്ള തീരുമാനത്തെ തൊഴിലാളി സംഘടനകൾ പിന്തുണയ്ക്കുമെന്നാണ് ഗതാഗത വകുപ്പ് കരുതുന്നത്. നിലവിൽ സ്വിഫ്റ്റിൽ കരാർ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ സ്വതന്ത്ര കമ്പനി പദവി മാറ്റുന്നതോടെ കെഎസ്ആർടിസി ജീവനക്കാർക്ക് സ്വിഫ്റ്റിലും സ്വിഫ്റ്റിലെ താൽക്കാലിക കരാർ ജീവനക്കാർക്ക് കെഎസ്ആർടിസിയിലും പ്രവർത്തിക്കുവാനാകുന്നതാണ്.
Discussion about this post