തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ദുർഭരണം ആണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ സുപ്രീംകോടതിക്കും ഇക്കാര്യം ബോധ്യപ്പെട്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സർക്കാർ കേരളത്തിലും തിരുവനന്തപുരത്തും കൊണ്ടുവന്ന വികസനങ്ങൾ തങ്ങളുടെതാക്കി മാറ്റാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭരണത്തിലെ കനത്ത പരാജയങ്ങൾ ആണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാകാൻ കാരണമായത്. ഇടതുപക്ഷ സർക്കാരിന്റെ എട്ടുവർഷത്തെ ഭരണ പരാജയമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
നിലവിലെ തിരുവനന്തപുരം എം പി പുറത്തിറക്കിയ റിപ്പോർട്ട് കാർഡിൽ ഉള്ള പദ്ധതികൾ എല്ലാം കേന്ദ്രസർക്കാർ പദ്ധതികളാണ്. ഈ കേന്ദ്ര പദ്ധതികൾ തന്റെ പേരിൽ ആക്കി മാറ്റാൻ കോൺഗ്രസ് എംപി ശ്രമിക്കുകയാണ്. കഴിഞ്ഞ 28 ദിവസങ്ങൾക്കിടയ്ക്ക് തിരുവനന്തപുരം മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും എത്തി നിരവധി ജനങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞു. വീട്, കുടിവെള്ളം, ആരോഗ്യപരിരക്ഷ, മരുന്ന് എന്നിവയ്ക്കാണ് എപ്പോഴും ബിജെപി സർക്കാർ ഊന്നൽ നൽകുന്നത്. എന്നാൽ ഇവിടുത്തെ ഇടത്, വലത് പ്രതിനിധികൾ മോദി സർക്കാർ കൊണ്ടുവന്ന ഹൈവേകളുടെയും ബൈപ്പാസുകളുടെയും എല്ലാം അവകാശമേറ്റെടുക്കാൻ ഉള്ള മത്സരത്തിലാണ് എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Discussion about this post