ന്യൂഡൽഹി : തീഹാർ ജയിലിലെ ആദ്യരാത്രിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഏറെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നതായി ജയിലിൽ നിന്നുമുള്ള റിപ്പോർട്ട്. രാത്രി മുഴുവൻ അദ്ദേഹം കസേരയിൽ ഇരിക്കുകയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ചെയ്തുകൊണ്ട് കഴിച്ചുകൂട്ടി. പലതവണ വെള്ളം കുടിക്കുകയും ചെയ്തു. വളരെയേറെ അസ്വസ്ഥനായ അവസ്ഥയിലായിരുന്നു കെജ്രിവാൾ കാണപ്പെട്ടിരുന്നത് എന്നാണ് ജയിലിൽ നിന്നുമുള്ള ഒരു ഉദ്യോഗസ്ഥൻ ചില ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
14 അടി നീളവും 8 അടി വീതിയും ഉള്ള ഒരു സെല്ലിൽ ആണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. സെല്ലിനുള്ളിലും പരിസരത്തുമായി ആറോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജയിൽ ഡയറക്ടർ ജനറലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കെജ്രിവാൾ ഉള്ളത്. വീട്ടിൽ നിന്നും എത്തിച്ച ഭക്ഷണമാണ് അരവിന്ദ് കെജ്രിവാൾ കഴിച്ചിരുന്നത്. തിഹാർ ജയിലിൽ എത്തിയ ആദ്യദിവസം കെജ്രിവാളിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എന്നും നീണ്ട ആലോചനയിലായിരുന്നു എന്നുമാണ് ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത് മൂന്നാമത്തെ തവണയാണ് അരവിന്ദ് കെജ്രിവാൾ തീഹാർ ജയിലിൽ എത്തുന്നത്. 2011ൽ ലോക്പാൽ വിഷയത്തിൽ അണ്ണാഹസാരെക്കൊപ്പം സമരം ചെയ്താണ് കെജ്രിവാൾ ആദ്യമായി തീഹാർ ജയിലിൽ എത്തുന്നത്. പിന്നീട് 2014ൽ ബിജെപി നേതാവ് നിതിൻ ഗഡ്കരി നൽകിയ മാനനഷ്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയ കെജ്രിവാളിനെ തീഹാർ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്.
നിലവിൽ തീഹാർ ജയിലിലെ രണ്ടാം നമ്പർ ബ്ലോക്കിലാണ് അരവിന്ദ് കെജ്രിവാളിനെ പാർപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് പ്രത്യേകമായി സെല്ലിൽ ടെലിവിഷനും ലൈബ്രറിയിൽ നിന്നുമുള്ള പുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണവും അദ്ദേഹത്തിന് നൽകുന്നതാണ്.









