കൊൽക്കത്ത : ചോദ്യക്കോഴ കേസിൽ സിബിഐ അന്വേഷണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. വിദേശ ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ടാണ് ഇഡി മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണം നടത്തുന്നത്. സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി മഹുവയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എംപി ആയിരിക്കെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി വ്യവസായി ആയ ദർശൻ ഹിരാനന്ദനിയിൽ നിന്നും പണം കൈപ്പറ്റിയ ശേഷം പാർലമെന്റ് ലോഗിൻ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് മഹുവയ്ക്കെതിരെ ഉള്ള കേസ്. മഹുവയുടെ മുൻ സുഹൃത്തായിരുന്ന അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി ആണ് മഹുവക്കെതിരായ തെളിവുകൾ നൽകിയിരുന്നത്.
പാർലമെന്റിൽ മഹുവ മൊയ്ത്ര ചോദിച്ച 61 ചോദ്യങ്ങളിൽ 50 ചോദ്യങ്ങളും ദർശൻ ഹിരാനന്ദാനിയുടെ വ്യവസായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉള്ളതായിരുന്നു. ദർശൻ ഹിരാനന്ദാനി ആണ് മഹുവയുടെ ലോഗിൻ വിവരങ്ങൾ വെച്ച് ഈ ചോദ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. മഹുവയ്ക്കെതിരായ ആരോപണങ്ങൾ പാർലമെന്റ് സമിതി അന്വേഷിച്ച് സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പാർലമെന്റ് അംഗത്വത്തിൽ നിന്നും നീക്കം ചെയ്തിരുന്നു.
Discussion about this post