വയനാട് : ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. കൊടിയും ചിഹ്നവും നിലനിർത്താൻ അല്ല ഈ തിരഞ്ഞെടുപ്പ്, രാജ്യം നിലനിർത്താനാണ് എന്നാണ് ടി സിദ്ദിഖ് വ്യക്തമാക്കിയത്. ഇടതുപക്ഷത്തിന് അതിന്റെ ഗൗരവം ഇല്ലെങ്കിലും യുഡിഎഫിന് അതുണ്ട് എന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ടി സിദ്ദിഖ് ഇടതുപക്ഷത്തിനെതിരെ വിമർശനമുന്നയിച്ചത്.
വയനാട്ടിൽ നടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്ലിംലീഗിന്റെ കൊടി ഒഴിവാക്കിയതിനെതിരെ ഇടതുപക്ഷത്തു നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെയായിരുന്നു ടി സിദ്ദിഖ് പ്രതികരിച്ചത്. കൽപ്പറ്റയിൽ നടന്ന എൽഡിഎഫ് റാലിയിലും നാഷണൽ ലീഗിന്റെയും ജനതാദളിന്റെയും പച്ചനിറമുള്ള കൊടി കണ്ടില്ലല്ലോ എന്നും സിദ്ദിഖ് ചോദ്യമുന്നയിച്ചു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം ലീഗ് പതാക ഒഴിവാക്കിയതിനെതിരെ പരിഹാസവുമായി പിണറായി വിജയനും കെ ടി ജലീലും ഉൾപ്പെടെ നിരവധി ഇടതുപക്ഷ നേതാക്കൾ ആയിരുന്നു രംഗത്ത് വന്നിരുന്നത്.
ഇത്തവണ രാജ്യം നിലനിൽക്കണമോ എന്ന ചോദ്യവുമായി ആണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ചിഹ്നം നിലനിർത്താൻ മത്സരിക്കുന്ന ഇടതുപക്ഷം ചിത്രത്തിലേ ഇല്ല എന്നും ടി സിദ്ദിഖ് വിമർശിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം വ്യക്തമായി ബോധ്യമുള്ളവരാണ് മുസ്ലിം ലീഗ്. ആ ബോധ്യം കൊണ്ടാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി പൊരി വെയിലിൽ കിലോമീറ്ററുകൾ നടന്ന് തളർന്നത് എന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
Discussion about this post