തിരുവനന്തപുരം: കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് വീണ്ടും ജാഗ്രതാ നിർദേശം. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായാണ് ഉയർന്ന തിരമാലയ്ക്ക് സാധ്യത. ലക്ഷദ്വീപ്, കർണാടക, തെക്കൻ തമിഴ്‌നാട് തീരങ്ങളിലും മുന്നറിയിപ്പ് ഉണ്ട്. കേരള തീരത്തും ലക്ഷദ്വീപിലും മാർച്ച് 31ന് രാവിലെയാണ് ഉയർന്ന തിരമാലകൾ ആദ്യമായി അനുഭവപ്പെട്ടത്. ഇത്തരത്തിൽ കടൽ കയറുന്നത് കള്ളക്കടൽ എന്ന പ്രതിഭാസമാണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്രതീക്ഷിതമായി തിരകൾ പെട്ടെന്ന് വരുന്നതുകൊണ്ടാണ് ഇവയെ കള്ളക്കടൽ എന്ന് വിളിക്കുന്നത്. സമുദ്രോപരിതലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടൽ പ്രതിഭാസത്തിലുണ്ടാകുന്നത്. സുനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാൽ സുനാമിയോളം ഭീകരമല്ല.
മാർഗനിർദേശം:
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Discussion about this post