അമേഠി: സിറ്റിംഗ് എംപിയായ സ്മൃതി ഇറാനിക്കെതിരെ അമേഠി മണ്ഡലത്തിൽ നിന്ന് താൻ മത്സരിക്കണമെന്ന് അമേഠിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര വ്യാഴാഴ്ച പറഞ്ഞു.
“അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോൾ അവർക്ക് ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്ന് തോന്നുന്നു. ഞാൻ രാഷ്ട്രീയത്തിൽ വന്നാൽ അമേഠി തിരഞ്ഞെടുക്കണമെന്ന് അമേഠിക്കാരിൽ നിന്ന് പോലും അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ട് . എൻ്റെ ആദ്യ രാഷ്ട്രീയ പ്രചാരണം ഞാൻ ഓർക്കുന്നു. അത് 1999ൽ അമേഠിയിൽ പ്രിയങ്ക ഗാന്ധിയോടൊപ്പം ആയിരിന്നു. റോബർട്ട് വദ്ര പറഞ്ഞു.
പതിറ്റാണ്ടുകളായി ഗാന്ധി കോട്ടയായി നിലനിന്ന സീറ്റിൽ നിന്ന് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായി അമേഠി മാറിയിരുന്നു . 2004, 2009, 2014 വർഷങ്ങളിൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചുവെങ്കിലും 2019 ൽ സ്‌മൃതി ഇറാനി എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അമേഠി പിടിച്ചെടുക്കുകയായിരുന്നു.
രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അനാരോഗ്യം കാരണം സോണിയ ഗാന്ധി ഇത്തവണ റായ് ബറേലിയിൽ നിന്നും മത്സരിക്കാത്തതിനെ തുടർന്ന് മകൾ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും, രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും മത്സരിക്കുമെന്ന് കോൺഗ്രസിനുള്ളിൽ തന്നെ ആവശ്യമുയർന്നിരുന്നുവെങ്കിലും പരാജയ ഭീതി കാരണം ഇരുവരും താല്പര്യം പ്രകടിപ്പിക്കുന്നില്ല എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് റോബർട്ട് വാദ്ര രംഗത്ത് വന്നിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്
Discussion about this post