റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിജാപൂർ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
പൂജാരി കാങ്കർ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. നിരവധി വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങളും സുരക്ഷാസേന കണ്ടെടുത്തു. വരും ദിവസങ്ങളിലും പ്രദേശത്ത് സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 ഭീകരർ കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് നിന്ന് വൻതോതിലുള്ള വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെടുത്തിരുന്നു.
Discussion about this post