തിരുവനന്തപുരം: പാനൂരിലെ ബോംബ് നിർമാണംം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. പിണറായി വിജയന്റെ കർമ മണ്ഡലമാണ് പാനൂർ. അദ്ദേഹം സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതൽ തന്നെ പാനൂരിലും തലശേരിയിലും കൂത്തുപറമ്പിലുമെല്ലാം ബോംബ് നിർമാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. ഇങ്ങനെ സ്‌ഫോടനത്തിൽ മരിച്ചവരെയെല്ലാം പാർട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എം.എം ഹസൻ പറഞ്ഞു.
ടിപി ചന്ദ്രശേഖരനെ െകാലപ്പെടുത്തിയ പ്രതികൾ പാനൂരിൽ നിന്നാണ് വന്നത്. ഇന്നലെ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതും സിപിഐഎം പ്രവർത്തകരാണ്. ബോംബ് നിർമിച്ചത് സിപിഐഎം പ്രവർത്തകരാണെന്ന് തെളിഞ്ഞു. എല്ലാ അക്രമണങ്ങളെയും തള്ളിപ്പറയുകയും പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുകയും ചെയ്യുന്ന പതിവ് പല്ലവിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ നിന്നാണ് സിപിഎം വീണ്ടും ബോംബ് രാഷ്ട്രീയം ആരംഭിച്ചിരിക്കുന്നത്. പാർട്ടി ഗ്രാമങ്ങളിൽ എതിരാളികളെ ഭയപ്പെടുത്തി ഒാടിപ്പിച്ച് ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാനാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയും വകവരുത്തിയും ഇല്ലായ്മ ചെയ്യുന്ന ഉന്മൂലന സിദ്ധാന്തമാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നതെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി.
Discussion about this post