ന്യൂഡൽഹി:75 ലക്ഷത്തിലധികം വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായും ഡാർക്ക് വെബ്ബിലൂടെ വിൽക്കുന്നതായും റിപ്പോർട്ട്. പേര്, മേൽവിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ, കസ്റ്റമർ ഐഡി തുടങ്ങിയ വിവരങ്ങളാണ് ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ളതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഷോപ്പിഫൈഗയ് എന്ന് പേരുള്ള ഹാക്കറാണ് വിവരച്ചോർച്ചയ്ക്ക് പിന്നിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളും ഷോപ്പിഫൈഗയ് പുറത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്.
2ജിബിയോളം വരുന്ന ഡാറ്റയാണ് ചോർത്തിയത്. ഈ ഡാറ്റയിൽ നിന്ന് ചിലരെ ബന്ധപ്പെട്ട് അവർ അടുത്തിടെ ബോട്ട് ഉത്പന്നം വാങ്ങിയിരുന്നതായി സ്ഥിരീകരിച്ചതിന് ശേഷമാണ് വാർത്ത നൽകിയത് എന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചോർന്നുപോവുന്ന ഇത്തരം ഡാറ്റ ഉപയോഗിച്ചാണ് ബാങ്കിങ് തട്ടിപ്പുകാരും മാർക്കറ്റിങ് കമ്പനികളും ഫോണുവഴിയും ഇമെയിൽ എന്നിവ വഴിയെല്ലാം ആളുകളെ ബന്ധപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പ്, ഫിഷിങ് തട്ടിപ്പ്, ഐഡന്റിറ്റി തെഫ്റ്റ് തുടങ്ങിയ ഭീഷണികൾ നേരിടേണ്ടി വന്നേക്കാം.
വിവര ചോർച്ചയുമായി ബന്ധപ്പെട്ട ബോട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണ നിലയിൽ കമ്പനി ഇക്കാര്യം ഉപഭോക്താക്കളെ അറിയിക്കുകയും അന്വേഷണം നടത്തുകയും വേണം. റിയാലിറ്റി ഷോ ആയ ഷാർക്ക് ടാങ്കിലെ ജഡ്ജായ അമൻ ഗുപ്തയും സമീർ മേത്തയും ചേർന്ന് 2016 ൽ തുടക്കമിട്ട കമ്പനിയാണ് ബോട്ട്.
Discussion about this post