തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ തുറന്ന സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള രാജീവ് ചന്ദ്ര ശേഖറിന്റെ പ്രസ്താവന സ്വീകരിച്ച് ശശി തരൂർ. ഇതോട് കൂടി കേരള നാട് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം തീ പാറുന്ന ഒരു പോരാട്ടത്തിന്റെ നേർസാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം എന്ന് വ്യക്തമായിരിക്കുകയാണ്.
വ്യത്യസ്ത പാർട്ടികളിൽ വിശ്വസിക്കുന്നവരും, വ്യത്യസ്ത ആദർശങ്ങൾ പേറുന്നവരുമാണ് ഇത്തവണത്തെ തിരുവനന്തപുരത്തെ ബി ജെ പി, കോൺഗ്രസ് സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖറും ശശി തരൂരും. രാഷ്ട്രീയമോ, ആദർശമോ എന്ത് വേണമെങ്കിലും ആയിക്കോട്ടെ, കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനങ്ങളാണ് ഇവർ രണ്ടു പേരും എന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരും സമ്മതിക്കുന്ന കാര്യമാണ്. അതിനാൽ തന്നെ വളരെ ശക്തമായ ഒരു പോരാട്ടത്തിന് തന്നെയാണ് ഇത്തവണ സംസ്ഥാന തലസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നതിൽ ആർക്കും ഒരു സംശയവും ഇല്ല. എന്നാൽ പോരാട്ടത്തിന്റെ ശോഭ പതിന്മടങ്ങാക്കിയിരിക്കുകയാണ്, തരൂരും രാജീവ് ചന്ദ്ര ശേഖറും കൂടി നടക്കാൻ പോകുന്ന തുറന്ന സംവാദം.
“അതെ, ഒരു സംവാദത്തെ ഞാൻ സ്വാഗതം ചെയ്യുന്നു”. ശശി തരൂർ തന്റെ സമൂഹ മാദ്ധ്യമമായ എക്‌സിൽ കുറിച്ചു. അതെ സമയം തന്നെ ചന്ദ്രശേഖറിനെ പല വിഷയങ്ങളിലും കടന്നാക്രമിക്കാനും തരൂർ മറന്നില്ല.
അതെ സമയം ശശി തരൂർ തന്നെ കുറിച്ച്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായും, തന്നെയും ഇവിടെയുള്ള പല ബഹുമാന്യരായ നേതാക്കളെയും കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതായും രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരിന്നു രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും, തിരുവനന്തപുരത്തെ വികസനത്തെ കുറിച്ച് ഒരു തുറന്ന ചർച്ചയാകാം എന്ന് തരൂരിനെ വെല്ലുവിളിക്കുകയും ചെയ്തത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉടൻ പിൻവലിക്കണമെന്നും എന്നോടും ആരോപണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ബഹുമാന്യരായ വ്യക്തികളോടും ആത്മാർത്ഥമായി ശശി തരൂർ മാപ്പ് പറയണമെന്നും ഞാൻ ആവശ്യപ്പെടുന്നു. അതിന് ശേഷം തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനത്തിനായി ക്രിയാത്മകമായ സംവാദത്തിൽ ഏർപ്പെടാം, ചന്ദ്രശേഖർ സമൂഹ മാദ്ധ്യമമായ എക്‌സിൽ കൂടെ പറഞ്ഞു.
Discussion about this post