ഡെറാഡൂൺ : ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യം എന്നും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസ്ഥിര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾ കണ്ടുവെന്നും വീണ്ടും മോദി സർക്കാർ അധികാരത്തിലേറുമെന്ന പ്രതിധ്വനികളാണ് രാജ്യമെങ്ങും മുഴങ്ങുന്നത് എന്നും മോദി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഋഷികേഷിൽ നടന്ന ബിജെപിയുടെ വിജയ് സങ്കൽപ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളെ അപേക്ഷിച്ച്, ശക്തവും സുസ്ഥിരവുമായ ബിജെപി സർക്കാരിന് കീഴിൽ രാജ്യം പലമടങ്ങ് ശക്തിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ദുർബ്ബലവും അസ്ഥിരവുമായ സർക്കാരുകൾ ഉള്ളപ്പോഴെല്ലാം ശത്രുക്കൾ മുതലെടുക്കുകയും രാജ്യത്ത് തീവ്രവാദം വ്യാപിക്കുകയും ചെയ്തു. എന്നാൽ ശക്തമായ മോദി സർക്കാരിന് കീഴിൽ നമ്മുടെ സൈന്യം തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് വധിക്കുന്നു. ഇന്ന് രാജ്യം സുരക്ഷിതമാണ്. ദുർബ്ബലരായ കോൺഗ്രസ് സർക്കാറുകൾക്ക് അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതിർത്തിയിൽ റോഡുകളും തുരങ്കങ്ങളും നിർമ്മിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വീണ്ടും ഒരു പടി മുന്നോട്ട് പോയി, ഉത്തരാഖണ്ഡിലെ മാ ധാരി ദേവി, മാ ചന്ദ്രബദ്നി, ജ്വൽപ ദേവി തുടങ്ങിയ ദേവതമാർ ഉൾപ്പെടുന്ന ഹിന്ദു മതത്തിലെ ശക്തിക്കെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസിന്റെ ഇത്തരമൊരു പ്രഖ്യാപനം ഉത്തരാഖണ്ഡിന്റെ സംസ്‌കാരത്തെ നശിപ്പിക്കാനുള്ള എരിതീയിൽ എണ്ണയൊഴിക്കുന്ന ശൈലിയാണ്. അതിനാൽ പ്രതിപക്ഷ പാർട്ടിക്ക് തക്കതായ മറുപടി നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിക്കാരുടെ കൊള്ളയടി ബിജെപി സർക്കാർ തടഞ്ഞു. അതിനാൽ തനിക്കെതിരായ രോഷം അതിന്റെ ഉച്ചസ്ഥായിയിലാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്. നിങ്ങളുടെ അനുഗ്രഹത്തിന്റെ കരുത്തിലാണ് ഈ വലിയ യുദ്ധം താൻ നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post