കോഴിക്കോട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എപി അബ്ദുൾ റഹീമിന്റെ മോചനത്തിനായി കൈകോർത്ത് കേരളം. മോചനത്തിന് ആവശ്യമായ 34 കോടി രൂപയും പിരിച്ചെടുത്തു. മുഴുവൻ തുകയും കൊടുക്കാനുള്ള സമയം അവസാനിക്കാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ധനസമാഹരണം പൂർത്തിയായത്. 34,45,46,568 രൂപ് ഇതുവരെ ലഭിച്ചതായി ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു.
18 വർഷമായി ഇയാൾ സൗദി അറേബ്യയിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. ഏപ്രിൽ 16 ന് വധശിക്ഷ നടപ്പാക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചിരുന്നു. അതിന് മുൻപ് ബ്ലഡ് മണിയായി 34 കോടി നൽകിയാൽ ഇയാളെ വെറുതെ വിടുമെന്നും ഭരണകൂടം അറിയിച്ചിരുന്നു. തുടർന്നാണ് കേരളത്തിൽ ധനസമാഹരണം ആരംഭിച്ചത്.
നാല് ദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി എല്ലാവരും കൈകോർക്കുകയായിരുന്നു.
Discussion about this post