കൊച്ചി : മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആർ മലയാള ചിത്രങ്ങൽ ബഹിഷ്‌കരിക്കുന്നതിൽ പ്രതികരിച്ച് ഫെഫ്ക. പിവിആർ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദർശനം നിർത്തിവെച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നൽകാതെ ഇനി മലയാള സിനിമകൾ നൽകില്ലെന്നും ഫെഫ്ക അറിയിച്ചു.
പിവിആറിന്റെ നീക്കം പുതിയ സിനിമകൾക്ക് വലിയ തിരിച്ചടിയാണ്. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്‌ക്രീനുകളിലേക്ക് വ്യാപിപ്പിക്കും എന്ന് ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ നിലപാടിനോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡിജിറ്റൽ കോണ്ടൻറ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന് പിന്നാലെയാണ് പിവിആർ മലയാള സിനിമകളോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള സിനിമകൾ ഡിജിറ്റൽ കോണ്ടൻറ് മാസ്റ്ററിംഗ് ചെയ്ത് തിയറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികൾ ആയിരുന്നു. ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നതിനെ തുടർന്ന് പ്രാഡ്യൂസേഴ്‌സ് ഡിജിറ്റൽ കോണ്ടൻറ് എന്ന പേരിൽ നിർമ്മാതാക്കളുടെ സംഘടന സ്വന്തമായി മാസ്റ്ററിംഗ് യൂണിറ്റ് ആരംഭിച്ചിരുന്നു.
പുതിയതായി നിർമ്മിക്കുന്ന തിയറ്ററുകൾ ഈ സംവിധാനം ഉപയോഗിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കൊച്ചിയിലെ ഫോറം മാളിൽ പിവിആർ ആരംഭിച്ച മൾട്ടിപ്ലെക്‌സിലും ഈ സംവിധാനം കൊണ്ടുവരാൻ നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്.
Discussion about this post