ന്യൂഡൽഹി : ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൾ മതീൻ അഹമ്മദ് താഹ, മുസ്സാവിർ ഹുസൈൻ ഷാസിബ് എന്നിവരെയാണ് പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്നലെ വൈകീട്ടോടെ ബംഗളൂരുവിൽ എത്തിച്ച പ്രതികളെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കഫേയിൽ സ്‌ഫോടനം നടത്തിയതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച വഴികൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മാർച്ച് 25 ന് കൊൽക്കത്തയിലെ എക്ബാൽപൂരിലുളള ഡ്രീം ഗസ്റ്റ് ഹൗസിലെത്തിയ ഇവർ മാർച്ച് 28 ന് ചെക്ക് ഔട്ട് ചെയ്തു. വ്യാജ പേരിലാണ് ഇവർ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തത്.
കർണാടകം വിട്ടതോടെ ഇവർ അടിക്കടി അഡ്രസ്സ് മാറ്റുക പതിവായിരുന്നു. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് ഈ വിദ്യ ഉപയോഗിച്ചത്. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി നിരവധി ചെറിയ ഹോട്ടലുകളിൽ ഇവർ താമസിച്ചു. ഡിജിറ്റൽ പണമിടപാടുകൾ നടത്താതെ കൂടുതൽ ക്യാഷ് പെയ്‌മെന്റാണ് ഇവർ നടത്തിയത്. ഡിജിറ്റൽ പണമിടപാടുകൾ നടത്തിയാൽ പെട്ടെന്ന് പിടിക്കപ്പെടുമെന്ന് പ്രതികൾക്ക് ഉറപ്പായിരുന്നു. സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പ്രതികളെ പിടികൂടയത്








