മുംബൈ : മുംബൈയിലെ ബാന്ദ്രയിൽ ഉള്ള നടൻ സൽമാൻഖാന്റെ ഗ്യാലക്സി അപ്പാർട്ട്മെന്റിന് നേരെയുണ്ടായ വെടിവെപ്പിൽ നേരിട്ട് അന്വേഷണം നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സൽമാൻ ഖാനുമായി ഷിൻഡെ വിഷയത്തെക്കുറിച്ച് സംസാരിച്ചു. സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിക്കാനായി മുംബൈ പോലീസ് കമ്മീഷണറുമായി ചർച്ച നടത്തിയതായും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് മുൻപിൽ ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് പോലീസ് ഗ്യാലക്സി അപ്പാർട്ട്മെന്റിനു ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. വെടിവെപ്പിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
സംഭവത്തിൽ ബാന്ദ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പ്രതികൾ ആരാണെന്ന് വ്യക്തമായിട്ടില്ല. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നും സൽമാൻ ഖാന് നേരത്തെ തന്നെ വധഭീഷണി ഉണ്ടായിരുന്നു. കൂടാതെ മറ്റു ചില ഗുണ്ടാനേതാക്കളായ സമ്പത്ത് നെഹ്റ, കലാ ജാഥെഡി എന്നിവരും സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.









