ലണ്ടൻ: ഇസ്രയേലിനെതിരെ വലിയ തോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണം ആണ് ഇറാൻ കഴിഞ്ഞ ദിവസം നടത്തിയത്. സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇസ്രായേൽ ആക്രമണം നടത്തി ഹമാസിന്റെ പ്രധാന നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇറാൻ ഇസ്രയേലിനെതിരെ വ്യോമാക്രമണം നടത്തിയത്. വലിയ ആക്രമണം ആണ് നടന്നതെങ്കിലും, 99 ശതമാനം ഡ്രോണുകളും മിസൈലുകളും അതിർത്തി കടക്കും മുമ്പ് തന്നെ ഇസ്രായേലും സഖ്യ കക്ഷികളും തകർത്തിരുന്നു. ഇതിൽ പ്രധാന പങ്ക് വഹിച്ചത് ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം ആയിരുന്നുവെങ്കിലും, അമേരിക്കയുടെയും ബ്രിട്ടന്റെയും വലിയ സൈനിക സഹായം ഇതിനു പുറകിൽ ഉണ്ടായിരിന്നു. അനവധി ഡ്രോണുകളെയാണ് ബ്രിട്ടന്റെ ആർ എ എഫ് യുദ്ധ വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയത്.
എന്നാൽ, ഇത്തരത്തിൽ ഇസ്രായേലിനു വേണ്ടി അനവധി ആളില്ലാ വിമാനങ്ങളെ വെടി വച്ച് വീഴ്ത്താൻ കഴിവുള്ള ബ്രിട്ടൻ എന്ത് കൊണ്ട് ഈ കഴിവ് യുക്രൈൻ – റഷ്യ യുദ്ധത്തിൽ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ് മാദ്ധ്യമങ്ങളിൽ നിന്നും ഉയർന്നു വരുന്നത്.
ഈയൊരു ചോദ്യം നേരിട്ട് ചോദിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മാദ്ധ്യമമായ എൽബിസിയുടെ നിക്ക് ഫെരാരി. വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിനോടാണ് ഈ ചോദ്യം ചോദിച്ചത്. എന്തുകൊണ്ടാണ് ബ്രിട്ടന്റെ RAF ന് ഉക്രെയ്‌നിന് മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ വെടിവയ്ക്കാൻ കഴിയാത്തത് എന്നായിരുന്നു ചോദ്യം.
ഇതൊരു നല്ല ചോദ്യമാണെന്നു പറഞ്ഞ ഡേവിഡ് കാമറൂൺ അതിന്റെ കാരണവും വെളിപ്പെടുത്തുകയുണ്ടായി. യൂറോപ്പിന്റെ സുരക്ഷിതത്വത്തെ കരുതിയാണ് അങ്ങനെ ചെയ്യാത്തത് എന്നാണ് കാമറൂൺ വെളിപ്പെടുത്തിയത്. ബ്രിട്ടൻ യുക്രൈൻ യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ, അത് റഷ്യക്കെതിരെ നാറ്റോ ഇടപെടുന്നത് ആകുമെന്നും, അതോടു കൂടി മുഴുവൻ യൂറോപിനെയും ആക്രമിക്കാനുള്ള ന്യായം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന് ലഭിക്കും എന്നും ഡേവിഡ് കാമറൂൺ വ്യക്തമാക്കി.
അത്തരത്തിലുള്ള ഒരു സാഹചര്യം ഒഴിവാക്കാനാണ്, റഷ്യൻ ഡ്രോണുകളെ ബ്രിട്ടൻ ആക്രമിക്കാത്തത് എന്ന് ഇപ്പോൾ വിദേശ കാര്യ സെക്രട്ടറിയും മുൻ പ്രധാനമന്ത്രിയും ആയ ഡേവിഡ് കാമറൂൺ വെളിപ്പെടുത്തി.
Discussion about this post