മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ജയിലിൽ തടവിൽ കഴിയുന്ന കൊടുംകുറ്റവാളി ലോറൻസ് ബിഷ്‌ണോയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.
സംഭവത്തെക്കുറിച്ച് അൻമോൾ ബിഷ്‌ണോയി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവയ്ക്കുകയും ഇതിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് കേസ് എടുത്തത്. ലോറൻസ് ബിഷ്‌ണോയുടെ ഏറ്റവും ഇളയ സഹോദരൻ ആണ് അൻമോൾ ബിഷ്‌ണോയി.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഹാർ സ്വദേശികളായ വിക്കി ഗുപ്ത സാഗർ പാൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ലോറൻസ് ബിഷ്‌ണോയുടെ സംഘവുമായി ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്.
മുംബൈ ക്രൈം ബ്രാഞ്ചിനാണ് സംഭവത്തിൽ അന്വേഷണ ചുമതല. അറസ്റ്റിന് പിന്നാലെ അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിലാണ് ലോറൻസ് ബിഷ്‌ണോയുടെ സംഘവുമായി പ്രതികൾക്ക് ബന്ധമുള്ള കാര്യം വ്യക്തമായത്. അടുത്തിടെ നിരവധി തവണയാണ് സൽമാൻ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയുടെ സംഘം ഭീഷണി മുഴക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്.
Discussion about this post