എറണാകുളം :അന്തരിച്ച സംഗീതജ്ഞൻ കെ ജി ജയന് അന്ത്യോപചാരം അർപ്പിച്ച് മലയാള സിനിമാലോകം . മലയാളികൾക്കായി ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് കെ ജി ജയൻ. മലയാള സംഗീത കുലപതികളിൽ ഒരാൾ കൂടി ഓർമയാകുന്നതോടെ വലിയ നഷ്ടമാണ് സിനിമഭക്തിഗാനമേഖലകളിൽ ഉണ്ടാകുന്നത്. നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചത്.
മമ്മുട്ടി , കുഞ്ചാക്കോ ബോബൻ , ഇടവേള ബാബു ,ടിനി ടോം , രമേഷ് പിഷാരടി തുടങ്ങി സിനിമാലോകത്ത് നിന്ന് നിരവധി പേരാണ് അവസാനമായി കെ ജി ജയനെ കാണാൻ എത്തിയിരുന്നത്. സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെ ജി ജയൻ ഇന്നലെയാണ് മരണപ്പെട്ടത്. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലുള്ള വസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഭക്തി ഗാനങ്ങളിലൂടെയാണ് കെ ജി ജയൻ പ്രിയം പിടിച്ചുപറ്റിയിരുന്നത്.
ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ ലായം കൂത്തമ്പലത്തിൽ മൃതദേഹം പൊതുദർശനത്തിന്
വെച്ചു. പിന്നീട് 5.30 ഓടെ തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിക്കും.
ചെറുപ്രായത്തിൽ തന്നെ കർണ്ണാടക സംഗീത രംഗത്ത് ശോഭിച്ച ജയവിജയൻമാരുടെ കൂട്ടുകെട്ടിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് പിറവിയെടുത്തത്. ഇരട്ട സഹോദരൻ വിജയനൊപ്പം ചേർന്ന് 30 ഓളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ച കെ ജി ജയൻ ആയിരത്തിലധികം ഭക്തിഗാനങ്ങൾക്ക് ഈണം നൽകിയിരുന്നു. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച കെ ജി ജയന് കേരള സംഗീത നാടക അക്കാദമി അവാർഡ് ഹരിവരാസനം അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Discussion about this post