തിരുവനന്തപുരം : നവ കേരള ബസ് അന്തർ സംസ്ഥാന സർവീസിനായി ഉപയോഗിക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ആയിരിക്കും ബസ് സർവീസ് നടത്തുക. ഒന്നേകാൽ കോടിയോളം രൂപ ചിലവാക്കി വാങ്ങിയ ബസ് മാസങ്ങളായി വെറുതെ കിടക്കുന്നു എന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് നവ കേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജ് ആക്കി മാറ്റിയത്.
അന്തർ സംസ്ഥാന സർവീസിന് മുൻപായി ബസ്സിന്റെ ഇന്റീരിയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നവ കേരള യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇരിക്കാനായി ബസ്സിൽ സ്ഥാപിച്ച സ്പെഷ്യൽ സീറ്റ് അഴിച്ചുമാറ്റി. അരലക്ഷം രൂപ ചിലവിൽ ആയിരുന്നു ഈ സീറ്റ് സ്ഥാപിച്ചിരുന്നത്. കൂടാതെ ബസ്സിൽ യാത്രക്കാരുടെ ലഗേജ് വയ്ക്കാൻ ഇടമില്ലാത്തതിനാൽ സീറ്റുകളിൽ പുനക്രമീകരണം നടത്തി സ്ഥലവും ഒരുക്കിയിട്ടുണ്ട്.
നവ കേരള യാത്രയോട് അനുബന്ധിച്ച് ഭാരത് ബെൻസിൽ നിന്നുമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ആഡംബര ബസ് വാങ്ങിയിരുന്നത്. 1.15 കോടി രൂപയായിരുന്നു ഈ ബസ്സിന് ചിലവ് വന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഏറെക്കാലമായിട്ടും നടപടികളൊന്നും ആകാതെ കിടന്നിരുന്ന ബസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതോടെ അന്തർ സംസ്ഥാന സർവീസിന് കൊടുക്കും എന്ന് തീരുമാനിക്കുകയായിരുന്നു.
Discussion about this post