ന്യൂഡൽഹി : ദിവസവും 15 മിനിറ്റ് സമയം ഡോക്ടറുടെ മെഡിക്കൽ കൺസൾട്ടേഷൻ അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി കോടതി തള്ളി. ഭാര്യ സുനിത കെജ്രിവാളിന്റെ സാന്നിധ്യത്തിൽ ദിവസവും 15 മിനിറ്റ് സമയം ഡോക്ടറുടെ കൺസൾട്ടേഷൻ വേണമെന്നായിരുന്നു കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയിൽ നൽകിയ അപേക്ഷാ കോടതി തിങ്കളാഴ്ച തള്ളി.
കെജ്രിവാളിന് ആവശ്യമായ വൈദ്യ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് ജയിൽ അധികൃതരും അന്വേഷണ ഏജൻസികളും കോടതിയെ അറിയിച്ചു. പ്രത്യേക കൺസൾട്ടേഷൻ ആവശ്യമാണെങ്കിൽ എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റും അടങ്ങുന്ന എയിംസ് ഡയറക്ടർ ബോർഡ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ സേവനം ലഭ്യമാക്കാൻ ജയിലധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി സിബിഐയും ഇഡിയും കോടതിയെ അറിയിച്ചു.
ഡൽഹി റോസ് അവന്യൂ കോടതിയിലെ ജഡ്ജി കാവേരി ബവേജ ആണ് അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷ തള്ളിയത്. കെജ്രിവാളിന്റെ വ്യക്തിഗത ഡോക്ടർ ആയ ഡോക്ടർ രവിചന്ദ്ര റാവുവുമായി ദിവസവും 15 മിനിറ്റ് സമയം മെഡിക്കൽ കൺസൾട്ടേഷൻ അനുവദിക്കണമെന്നും ഭാര്യ സുനിതയെ ഈ മെഡിക്കൽ കൺസൾട്ടേഷൻ സമയത്ത് ഒപ്പം ചേരാൻ അനുവദിക്കണമെന്നും ആയിരുന്നു കോടതിയിൽ കെജ്രിവാൾ അപേക്ഷ നൽകിയിരുന്നത്.
Discussion about this post