കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് തീയതികൾ അപ്രതീക്ഷിതമായി റദ്ദാക്കി മോട്ടോർവാഹനവകുപ്പ്. മാസങ്ങൾക്ക് മുൻപേ അപേക്ഷിച്ചവർക്ക് അനുവദിച്ച തീയതികളാണ് ഇപ്പോൾ റദ്ദാക്കിയതായി അറിയിച്ചത്. മെയ് ഒന്ന് മുതൽ ജൂൺ വരെ നൽകിയിരുന്ന തീയതികളാണ് റദ്ദാക്കിയിരിക്കുന്നത്.
2000ൽ അധികം ആളുകളാണ് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുമ്പ് 100 മുതൽ 200 പേർ വരെയാണ് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയിരുന്നത്. എന്നാൽ ഇതാണ് മെയ് ഒന്ന് മുതൽ 50 ആയി കുറച്ച് വെബ്‌സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.ഇതിന് ശേഷം ഇത് 30 ആയി വീണ്ടും കുറച്ചു. ഇതോടെയാണ് വെബ്‌സൈറ്റിലൂടെ ലഭ്യമായ തീയതികൾ റദ്ദായത്.
ഇത് സംബന്ധിച്ച വിവരം സന്ദേശം മുഖേന അറിയിച്ചതായി എംവിഡി വ്യക്തമാക്കി. എന്നാൽ കൊറോണ മൂലം തീയതി റദ്ദാക്കുന്നുവെന്ന സന്ദേശമായിരുന്നു പലർക്കും ലഭിച്ചത്. ഇതിന് ശേഷം ഇവ പിൻവലിച്ചു.
മദ്ധ്യവേനൽ അവധിക്കാലത്താണ്‌സാധാരണയായി വിദ്യാർത്ഥികൾ അടക്കമുള്ളവർ ലൈസൻസിനായി അപേക്ഷിക്കാറുള്ളത്. തീയതി അടക്കം ലഭിച്ചതിന് ശേഷം ഡേറ്റ് കാൻസൽ ആയത് പലർക്കിടയിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. വകുപ്പിന്റെ മുന്നറിയിപ്പില്ലാത്ത ഈ പരിഷ്‌കാരങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾക്കിടയിലും വലിയ രീതിയിൽ അമർഷം ഉയരുന്നുണ്ട്.ചെറുകിട ഡ്രൈവിംഗ് സ്‌കൂൾ മേഖലയെ ഒഴിവാക്കി വൻകിട കുത്തക കമ്പനികളെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് യാതൊരു പഠനവും നടത്താതെ പുതിയ ടെസ്റ്റ് രീതിയെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴസ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം ടെസ്റ്റ് ഗ്രൌണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്‌കിൽ പരിശോധിക്കലുമാണ് നിലവിൽ സംസ്ഥാനത്തെ കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ളത്. എന്നാൽ ഈ രീതി അടിമുടി മാറുകയാണ്. ഇനി മുതൽ ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത്രകാലവും എച്ച് എഴുതുകയും റോഡ് ടെസ്റ്റിൽ വിജയിക്കുകയും മാത്രം ചെയ്താൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവ പരീക്ഷകളും നിർബന്ധമായും വിജയിക്കേണ്ടിവരും.
Discussion about this post