തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നിശബ്ദ പ്രചാരണം. നാളെയാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്. ഇന്ന് രാവിലെ എട്ട് മണി മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നായി 194 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. 25231 ബൂത്തുകളിലായി 2.77 വോട്ടർമാരാണ് ഉള്ളത്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ ഉള്ളത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വലിയ സുരക്ഷയാണ് സംസ്ഥാന വ്യാപകമായി ഒരുക്കിയിട്ടുള്ളത്.
66,303 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. അധിക സുരക്ഷയ്ക്കായി 62 കമ്പനി കേന്ദ്രസേനയെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള ഉദ്യേഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് കേരളം വിധിയെഴുതുന്നത്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങൾ ഉൾപ്പെടെ 88 മണ്ഡലങ്ങളിൽ ആണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Discussion about this post