ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് കോടതിയിൽ കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികമിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിലാണ് അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയാകുന്നത്. നിലവിൽ പൂനം മഹാജൻ ആണ് മണ്ഡലത്തിലെ എംപി.
വൈകീട്ടോടെയായിരുന്നു ബിജെപി നേതൃത്വത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. മണ്ഡലത്തിൽ ഒരു പുതുമുഖത്തെയാണ് ഇക്കുറി ബിജെപി സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുന്നത് എന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നികമിനെ സ്ഥാനാർത്ഥിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം.കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ തുടർച്ചയായി വിജയിച്ച നേതാവായിരുന്നു പൂനം മഹാജൻ.
തന്റെ സ്ഥാനാർത്ഥിത്വത്തെ ഒരിക്കലും രാഷ്ട്രീയ പോരാട്ടമായി കണക്കാക്കുന്നില്ലെന്ന് നികം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയത്തിലൂടെ സാമൂഹ്യസേവനം നടത്തുകയാണ് തന്റെ ലക്ഷ്യം. രാജ്യസേവനവും ഇതിലൂടെ സാദ്ധ്യമാണ്. രാജ്യത്തെ രാഷ്ട്രീയത്തിലൂടെ സേവിക്കാൻ തനിക്ക് ഒരു അവസരം ഉണ്ടായിരിക്കുന്നു. ഈ അവസരത്തെ താൻ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. ഇത് തന്റെ നിയോഗമായിട്ടാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടറാണ് നിഖം. മുംബൈ ഭീകരാക്രമണ കേസ് ഉൾപ്പെടെ സർക്കാരിന്റെ ഏഴ് ഹൈ പ്രൊഫൈൽ കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
നികമിനെ സ്ഥാനാർത്ഥിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്ത് എത്തി. ഭീകരവാദത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ ഉജ്ജ്വൽ നികം എത്തുന്നു എന്നത് ഏവർക്കും അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. പൂനം മഹാജൻ നമ്മുടെ സഹോദരിയാണ്. പാർട്ടി എന്ത് തീരുമാനിച്ചാലും എന്ത് ചുമതല തന്നാലും അതെല്ലാം സത്യസന്ധമായി തങ്ങൾ നിർവ്വഹിക്കുമെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
Discussion about this post