ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനയ്യ കുമാറിനെ സ്ഥാനാർത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. മുജ്പൂർ മെട്രോ സ്‌റ്റേഷന് മുൻപിൽ കേൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ച് കൂടി. കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കനയ്യകുമാറിനെ നേതൃത്വം പ്രഖ്യാപിച്ചത്.
വടക്ക് കിഴക്കൻ ഡൽഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് കനയ്യകുമാർ. സ്ഥാനാർത്ഥി നിർണായത്തിന് പിന്നാലെ അദ്ധ്യക്ഷസ്ഥാനം രാജിവച്ച അരവിന്ദർ സിംഗ് ലവ്‌ലിയുൾപ്പെടെയുള്ള നേതാക്കൾ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയായിരുന്നു. എന്നാൽ ഇത് അവഗണിച്ചായിരുന്നു നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇതും ലവ്‌ലിയുടെ രാജിയ്ക്ക് കാരണമാണ്. ഇതേ തുടർന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധനവുമായി രംഗത്ത് എത്തിയത്.
കനയ്യ കുമാറിനെ സ്ഥാനാർത്ഥിയാക്കിക്കൊണ്ടുള്ള തീരുമാനം നേതൃത്വം പിൻവലിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കനയ്യ കുമാർ പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയാണ്. ഇതിന് പകരം പ്രാദേശിക നേതാക്കളെ സ്ഥാനാർത്ഥിയാക്കണം എന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം പ്രതിഷേധങ്ങൾക്കിടെ കനയ്യയുടെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടി നടന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ആയിരുന്നു പരിപാടി. ഇതിൽ ആംആദ്മി നേതാക്കളും പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അനിഷ്ടം ഉളവാക്കിയിട്ടുണ്ട്. മറ്റ് നേതാക്കളെ ഒഴിവാക്കി രാഹുൽ ഗാന്ധിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post