പറ്റ്‌ന: ബിഹാറിൽ ബസിൽ കടത്തിക്കൊണ്ട് പോയതായി സംശയിക്കുന്ന മുഴുവൻ കുട്ടികളും മദ്രസ വിദ്യാർത്ഥികളെന്ന് സ്ഥിരീകരണം. റംസാൻ അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ആയിരുന്നു ഇവരെ കാണാതെ ആയത് എന്നും പോലീസ് പറഞ്ഞു. അതേസമയം ലക്‌നൗവിൽ വച്ച് പോലീസ് കണ്ടെത്തിയ കുട്ടികളെ ഉടൻ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കും.
വെള്ളിയാഴ്ചയാണ് ബസിൽ യാത്ര ചെയ്യുകയായ കുട്ടികളെ കാണാതെ ആയത്. 95 കുട്ടികൾ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. എട്ട് മുതൽ 15 വരെ വയസ്സ് പ്രായമുള്ളവരാണ് ഇവർ. എല്ലാവരും ആരാര്യ നിവാസികളാണ്. യുപിയിലെ സഹരൺപൂരിലുള്ള മദ്രസയിലാണ് ഇവർ പഠിക്കുന്നത്. അവധി കഴിഞ്ഞ് ആരാര്യയിൽ നിന്നും സഹരൺപൂരിലേക്ക് പോകുകയായിരുന്നു കുട്ടികൾ. എന്നാൽ ഇവരെ പിന്നീട് കാണാതെ ആകുകയായിരുന്നു.
കുട്ടികളുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചു. ഇതോടെയാണ് കുട്ടികളെ കാണാതെ ആയതായി വ്യക്തമായത്. പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ പിന്നീട് കുട്ടികളുമായി പോയ ബസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടികളെ പോലീസ് ലക്‌നൗവിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
95 കുട്ടികളും ഇവിടെ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ ഇവർക്കൊപ്പം വിടും.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. മനുഷ്യക്കടത്ത് സംഘമാണ് കുട്ടികളുമായി പോയ ബസ് കാണാതെ ആയതിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post