ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. കനേഡിയൻ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ-കാനഡ ബന്ധത്തെ വഷളാക്കുകയും കാനഡയിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്ന സംഭവങ്ങളാണ് ഇതെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. വിഘടന വാദത്തിനും തീവ്രവാദത്തിനും ആക്രമണങ്ങൾക്കും കാനഡ രാഷ്ട്രീയ ഇടം നൽകുകയാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്ന സംഭവമാണ് നടന്നതെന്നും ഇന്ത്യ വിമർശിച്ചു.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപിഎസി ടിവിയാണ് വിവാദ സംഭവങ്ങളുടെ വീഡിയോ പുറത്ത് വിട്ടിരുന്നത്. സിഖ് സമുദായ രൂപീകരണത്തിന്റെ ഭാഗമായി ആചരിക്കുന്ന ഖൽസ ദിനത്തോട് അനുബന്ധിച്ചാണ് ഖാലിസ്ഥാൻ അനുകൂലികൾ മുദ്രാവാക്യങ്ങൾ വിളിച്ചത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസംഗിക്കാനായി വേദിയിലേക്ക് കയറുന്ന സമയം മുഴുവനും ഖാലിസ്ഥാൻ അനുകൂലികൾ ഈ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയായിരുന്നു.
Discussion about this post