ചെന്നെ: തമിഴ്‌നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം. നാല് തൊഴിലാളികൾ മരിച്ചു. സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിരുദനഗർ കരിയപ്പെട്ടിയിലെ കരിങ്കൽ ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്‌ഫോടനമുണ്ടായത്. ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ സ്‌ഫോടനത്തിൽ കത്തി നശിച്ചു. സമീപത്തെ ഇരുപതോളം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് സമീപവാസികൾ പ്രദേശത്ത് പ്രതിഷേധം നടത്തുകയാണ്. നേരത്തെ ക്വാറിയെ കുറിച്ച് പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, ലൈസൻസോട് കൂടിയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എന്നാൽ, അളവിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതേകുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും കളക്ടർ അറിയിച്ചു.
Discussion about this post