തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ജെസ്നയുടെ പിതാവിന്റെ ഹർജിയിലാണ് കോടതി തീരുമാനമെടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് പിതാവ് സ്വന്തമായി കണ്ടെത്തിയ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. തിരുവനന്തപുരം സി ജെ എം കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
സിബിഐ നടത്തിയ അന്വേഷണം ഫലപ്രദം ആകാഞ്ഞതിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നത്. ജസ്ന ജീവിച്ചിരിപ്പില്ലെന്നാണ് കണക്ക് കൂട്ടൽ എന്നും ജെസ്നക്ക് ഒരു അജ്ഞാത സുഹൃത്ത് ഉണ്ടായിരുന്നതായും ഉള്ള വിവരങ്ങൾ രഹസ്യമായി കൈമാറാമെന്ന് പിതാവ് കോടതിയെ അറിയിച്ചിരുന്നു. പിതാവ് കണ്ടെത്തിയ ഈ തെളിവുകൾ കോടതിക്ക് മുൻപാകെ സമർപ്പിച്ച ശേഷമാണ് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ജെസ്നയുടെ പിതാവിന്റെ ഹർജിയെത്തുടർന്ന് കേസ് ഡയറി ഹാജരാക്കാനായി കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. പിതാവ് ഹാജരാക്കിയ തെളിവുകൾ സിബിഐ മുൻപ് പരിശോധിച്ചിട്ടില്ല എങ്കിൽ തുടർന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.
Discussion about this post