കാസർകോട് : കാസർകോട് പടന്നക്കാട് എട്ടുവയസ്സുകാരിയെ വയലിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദമായ പരിശോധനയിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തി. വീട്ടിൽ നിന്നും പുലർച്ചെ കാണാതായിരുന്ന പെൺകുട്ടിയെ മോഷണത്തിനായി തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയിരുന്നത്.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീടിനുള്ളിൽ നിന്നും ഇന്ന് പുലർച്ചെ ആണ് എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നത്. പെൺകുട്ടി എന്നും മുത്തശ്ശനോടൊപ്പം ആയിരുന്നു ഉറങ്ങാൻ കിടന്നിരുന്നത്. പതിവുപോലെ കുട്ടിയുടെ മുത്തശ്ശൻ പുലർച്ചെ എഴുന്നേറ്റ് പശുവിനെ കറക്കാനായി തൊഴുത്തിലേക്ക് പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിന്നീട് വീടിനു സമീപത്തെ വയലിൽ നിന്നും പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഞാണിക്കടവിലെ വയലിൽ നിന്നും കുട്ടിയെ കണ്ടെത്തിയപ്പോൾ കാതിലെ സ്വർണ്ണക്കമ്മൽ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നു. മോഷണത്തിനായി തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത് ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയത്. മലയാളം സംസാരിക്കുന്ന ആളാണ് തട്ടിക്കൊണ്ടു പോയതെന്നും മുഖം മറച്ചിരുന്നു എന്നുമാണ് കുട്ടി മൊഴി നൽകിയിട്ടുള്ളത്. കുട്ടിയുടെ വീടുമായി പരിചയമുള്ള ആൾ തന്നെയാണ് പ്രതി എന്നാണ് പോലീസ് നിഗമനം. നിലവിൽ എട്ടു വയസുകാരിയായ പെൺകുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post