ബ്രാറ്റിസ്ലാവ : മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പ്. സ്ലോവാക്യയുടെ ജനകീയ പ്രധാനമന്ത്രി എന്നറിയപ്പെടുന്ന റോബർട്ട് ഫിക്കോയ്ക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു. വയറ്റിൽ അടക്കം ഒന്നിലധികം തവണ വെടിയേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹാൻഡ്ലോവ നഗരത്തിലെ ഹൗസ് ഓഫ് കൾച്ചറിന് പുറത്ത് വച്ചാണ് റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. പ്രധാനമന്ത്രിയെ വെടിവച്ചതായി സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണത്തെ അപലപിച്ചുകൊണ്ട് പാർലമെന്റ് സമ്മേളനം നിർത്തിവച്ചതായി ഡെപ്യൂട്ടി സ്പീക്കറും പ്രസിഡണ്ടും അറിയിച്ചു.
റോബർട്ട് ഫിക്കോയ്ക്ക് ഒന്നിലധികം തവണ വെടിയേറ്റതായും ഗുരുതരമായി പരിക്ക് പറ്റിയ അദ്ദേഹത്തെ ഹെലികോപ്റ്റർ മാർഗ്ഗം ബ്രാറ്റിസ്ലാവയിലെ ആശുപത്രിയിൽ എത്തിച്ചതായും പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ട് സ്ഥിരീകരിച്ചു. നിർണായകമായ മണിക്കൂറുകളാണ് കടന്നുപോകുന്നത് എന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുൻപ് ആണ് സ്ലോവാക്യയിൽ പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പ് നടന്നത് എന്നുള്ളത് ഗുരുതരമായാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post