നാം ഇന്ത്യയിലെ ജനങ്ങൾ എന്ന വാക്കുകളോടെ ആരംഭിക്കുന്ന ഭരണഘടന. പാശ്ചാത്യ വീക്ഷണത്തിലുള്ള ജനാധിപത്യ സംവിധാനത്തേക്കാൾ പഴക്കമുള്ള ജനാധിപത്യ സങ്കൽപ്പമുള്ള രാജ്യം… ജനാധിപത്യത്തിന്റെ മാതാവായ ഭാരതം തിരഞ്ഞെടുപ്പ് മഹോത്സവത്തിലൂടെ കടന്നുപോകുകയാണ്. ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന ഈ മാമാങ്കത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ജനം വിധിയെഴുതുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് ആവേശത്തെ കുറിച്ച്
വലിയ ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ, ലോകം അത്ഭുതം കൂറുന്നത് ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കണ്ടിട്ടാണ്. ഇത്രയേറെ സംഘർഷങ്ങളിലൂടെ കടന്നുപോയ ഈ പ്രദേശം എത്ര പെട്ടെന്നാണ് സമാധാനത്തിന്റെ താഴ് വരയായത്.
ജമ്മു കശ്മീരിൽ എത്ര ആവേശത്തോടെയാണ് പോളിംഗ് ബൂത്തിലേക്ക് ജനം ഒഴുകുന്നതെന്ന് വീക്ഷിക്കുകയാണ് ജനാധിപത്യവാദികൾ. ഒരു ഭാഗത്ത് ശ്രീനഗർ ജനാധിപത്യത്തിന്റെ വിളനിലമാകുമ്പോൾ, മറുവശത്ത് പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭാഗത്ത് സേച്ഛാധിപത്യഭരണത്തിനെതിരെ മുറവിളി
ഉയരുകയാണ്.
തങ്ങളുടെ അയൽക്കാരായവരുടെ ജീവിതത്തിൽ നടന്ന പരിവർത്തനത്തിന്റെ കഥകൾ നിരന്തരം കേട്ട് തുടങ്ങിയതോടയാണ് പാക് അധിനിവേശ കശ്മീരികൾക്കും നല്ലൊരു നാളെ ഉണ്ടാവണമെന്ന ആശ വന്നത്. പാകിസ്താന്റെ ദുർഭരണത്തിൽ നിന്നും മോചനം വേണമെന്നും ഇന്ത്യയുടെ ഭാഗമാകണമെന്നുമാണ് ആളുകൾ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധ സമരങ്ങളും പാകിസ്താനിൽ നടക്കുകയാണ്. ഓരോ ദിവസവും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധാഗ്നിയെ സൈന്യത്തെ ഉപയോഗിച്ച് തടയാൻ ഭരണകൂടം ശ്രമിക്കുന്നതും അമർഷത്തിന് കാരണമാകുന്നുണ്ട്.
പാകിസ്താനിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ആശങ്കാജനകമായി തുടരുമ്പോൾ, പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഭാരതം പൗരത്വം നൽകി, അവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നു. എന്തുകൊണ്ടാണ് ജമ്മു-കശ്മീർ, ലഡാക്ക് മേഖലകളിൽ നിയന്ത്രണ രേഖയ്ക്ക് കുറുകെ നമുക്ക് ഈ രണ്ട് വൈരുദ്ധ്യ ദൃശ്യങ്ങൾ അനുഭവപ്പെടുന്നത്? ജനാധിപത്യ മാർഗങ്ങളിലൂടെ ഈ പരിവർത്തനം കൊണ്ടുവരാൻ ഭാരതത്തിന് എങ്ങനെ കഴിഞ്ഞു?
ആർട്ടിക്കൾ 370 എടുത്തുകളഞ്ഞതിലൂടെയാണ് ഇന്ത്യ ഇതിന് അടിത്തറ പാകിയത്. ഭാരതത്തിന്റെ ഭാഗമായിരുന്നിട്ടും നേരത്തെ നിഷേധിക്കപ്പെട്ട അവകാശങ്ങൾ കശ്മീർ ജനതയ്ക്ക് തിരികെ ലഭിച്ചു. ഭീകരവാഴ്ചയും കുടുംബാധിപത്യം ഉണ്ടാക്കിയ അഴിമതിയും തച്ചുടച്ചു. 370 റദ്ദാക്കിയതിന് ശേഷം ജമ്മു-കശ്മീരിൽ
ത്വരിത വേഗതയിൽ നടന്ന വൈദ്യുതീകരണം, അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാര മേഖലയിലെ ഉണർവ് എന്നിവ ജനങ്ങളിൽ പുതിയ ആത്മവിശ്വാസം പകർന്നു.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും തടയുകയും ചെയ്തിരുന്ന ജനം, ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിച്ചു. ഒരു ഭരണകൂടം ഇവിടെ തങ്ങൾക്കായി ഉണ്ടെന്ന് തിരിച്ചറിവാണ് വൻ പോളിംഗ് പങ്കാളിത്തത്തിന് കാരണം. ശ്രീനഗർ ലോക്‌സഭാ മണ്ഡലം ഇത്തവണ അഭൂതപൂർവ്വമായ ആവേശത്തിനാണ് സാക്ഷ്യം വഹിച്ചത്. ഭീകരരുടെ ഒളിയിടമായി ഒരിക്കൽ അറിയപ്പെട്ടിരുന്ന ബാരാമുള്ളയിൽ വരെ 60 ശതമാനത്തിലധികമാണ് പോളിംഗ്. ഒറ്റ അനിഷ്ടസംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെടാതെയാണ് ഇത്തരത്തിലുള്ള കനത്ത പോളിംഗ് എന്ന് ഓർക്കണം. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 44 ശതമാനം ഉണ്ടായിരുന്ന പോളിംഗ് ആണ് ഇത്രത്തോളം വർദ്ധിച്ചത്.
ജമ്മു കശ്മീരിന്റെ അടിമുടിയുള്ള ഈ മാറ്റത്തെ വളരെ പോസിറ്റിവായി തന്നെയാണ് ലോകം വീക്ഷിക്കുന്നത്.
കശ്മീരിനെ പൂർണമായും ഭാരതത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ച് ഉയർത്താൻ
ഇനി അധികം ഇടപെടൽ വേണ്ടി വരില്ലെന്ന
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെയും വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
Discussion about this post