ന്യൂഡൽഹി : ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി രാജ്യസഭാംഗവും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാൾ . സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നാണ് സ്വാതി മലിവാൾ ആരോപിക്കുന്നത്. എക്‌സിലൂടെയാണ് സ്വാതി മലിവാൾ ആരോപിച്ചത്.
‘കഴിഞ്ഞ ദിവസം പാർട്ടിയിലെ മുതിർന്ന നേതാവിൽ നിന്ന് കോൾ വന്നു. സ്വാതിയുടെ പേഴ്‌സണൽ വീഡിയോ ഉണ്ടെങ്കിൽ അയയ്ക്കണമെന്നാണ് നേതാക്കൾ എനിക്ക് അടുപ്പമുള്ളവരോട് പറയുന്നത്. കൂടാതെ തന്നെ കുറിച്ച് എല്ലാവരോടും മോശം കാര്യങ്ങൾ പറയാൻ പാർട്ടി എല്ലാവർക്കും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് . തന്നെ പിന്തുണയ്ക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താകാനാണ് ഇവർ ലക്ഷ്യം ഇടുന്നത്. തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് തന്നെ മാനസികമായി തകർക്കാം എന്നാണ് പാർട്ടി വിചാരിക്കുന്നത് – സ്വാതി മലിവാൾ എക്‌സിൽ കുറിച്ചു.
ഇതിനായി ചില നേതാക്കളെ തന്നെ കുറിച്ച് മോശം പറയാൻ വാർത്താസമ്മേളനം നടത്താനും , കുറച്ച് പേരെ എക്‌സിൽ ട്വീറ്റ് ചെയ്യാനും ചുമതലപ്പെടുത്തി. അമേരിക്കയിലുള്ള പ്രവർത്തകരെ ബന്ധപ്പെട്ട് തനിക്കെതിരെ എന്തെങ്കിലും പുറത്തുകൊണ്ടുവരാനാണ് മറ്റുള്ളവർക്ക് ചുമതല . കൂടാതെ പ്രതിയുമായി അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകരെ ഉപയോഗിച്ച് തനിക്കെതിരെ വ്യാജവാർത്തകൾ നൽകാനുമാണ് മറ്റു ചിലർക്കുള്ള ചുമതല.
തനിക്കെതിരെ പതിനായിരക്കണക്കിന് ആളുക്കളെ അവർ അണിനിരത്തിയേക്കാം . പക്ഷേ സത്യം എന്നത് എന്റെ ഭാഗത്ത് ആയതു കൊണ്ട് താൻ ഒറ്റയ്ക്ക് നിന്ന് പോരാടും .ആത്മാഭിമാനത്തിന് വേണ്ടിയാണ് താൻ ഇപ്പോൾ പോരാടുന്നത്. തനിക്ക് നീതി ലഭിക്കുന്നത് വരെ ഞാൻ പോരാടുന്നത് തുടരും . ആരെയും പേടിച്ച് ശ്രമം അവസാനിപ്പിക്കില്ല എന്നും അവർ വ്യക്തമാക്കി. എനിക്ക് അവരോട് ദേഷ്യമില്ല. പ്രതി വളരെ ശക്തനായ ആളാണ്. വലിയ നേതാക്കൾ പോലും അദ്ദേഹത്തെ ഭയപ്പെടുന്നു. അതുകൊണ്ട് തനിക്കെതിരെ നിലപാടെടുക്കാൻ ആർക്കും ധൈര്യമില്ല. ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.
സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായിയുമായ ബൈഭാവ് കുമാറിനെ ഡൽഹി പോലീസ് മുംബൈയിൽ നിന്ന് തിരികെ കൊണ്ടുവന്നു . അറസ്റ്റിന് മുമ്പ് ബൈഭവ് കുമാർ ഫോൺ ഫോർമാറ്റ് ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ഫോർമാറ്റ് ചെയ്തതാണെന്ന് സംശയിക്കുന്ന ഫോണിൽ നിന്ന് ഡാറ്റ വീണ്ടെടുക്കുന്നതിനായാണ് ബൈഭവ് കുമാറിനെ മുംബൈയിലേക്ക് കൊണ്ടുപോയത്. ഫോൺ ഫോർമാറ്റ് ചെയ്ത് മുംബൈയിലെ മറ്റാരെങ്കിലും കൊടുത്തോ ലാപ്‌ടോപ്പിലേക്ക് ഡാറ്റ കൈമാറിയോ എന്നാണ് അധികൃതർ സംശയിക്കുന്നത്. ഫോൺ, ലാപ്ടോപ്പ്, എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Discussion about this post