അഹമ്മദാബാദ്: വിരാട് കോഹ്ലിയ്ക്ക് നേരെ ഭീകരാക്രമണ സാദ്ധ്യതയുള്ളതായി മാദ്ധ്യമ റിപ്പോർട്ട്. ഗുജറാത്ത് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്താനുള്ള തീരുമാനം റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരു മാറ്റിയതിന് പിന്നിലെ കാരണം ഇതാണെന്നും മാദ്ധ്യമം പറയുന്നു. ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയുടേത് ആണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നും നാല് പേരെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശീലനം മാറ്റിവയ്ക്കുന്നതായുള്ള റോയൽ ചാലഞ്ചേഴ്‌സിന്റെ അറിയിപ്പ് പുറത്തുവന്നത്. ഇതിന് പുറമേ വിരാട് കോഹ്ലി നടത്താനിരുന്ന വാർത്താ സമ്മേളനവും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നിൽ സുരക്ഷാ ഭീഷണിയാണെന്നാണ് പത്രം പറയുന്നത്.
റോയൽ ചാലഞ്ചേഴ്‌സ് ഉൾപ്പെടെ ഐപിഎൽ പ്ലേ ഓഫിൽ എത്തിയ മൂന്ന് ടീമുകളും കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ എത്തിയിരുന്നു. അന്നേ ദിവസമാണ് നാല് ഭീകരരും അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായത്. വിരാട് കോഹ്ലിയെ ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയത് എന്നാണ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പിടിയിലായ നാല് പേരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ച് ഭീകരർ അറസ്റ്റിലായ വിവരം വിരാട് കോഹ്ലിയെ അറിയിച്ചിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വിജയ് സിംഗ ജ്വാല പറഞ്ഞു. വിരാട് കോഹ്ലി നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രധാന്യം നൽകുന്നത്. വെല്ലുവിളി ഏറ്റെടുക്കാൻ ആർസിബിയ്ക്ക് താത്പര്യം ഇല്ല. അതിനാൽ പരിശീലനത്തിന് ഇറങ്ങുന്നില്ലെന്ന് അവർ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post