ചണ്ഡീഗഡ് : ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി ചവറ്റുകൊട്ടയിലേക്ക് തള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു രാഹുൽഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാനയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും യുവാക്കൾ ആണ് ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നത്. അവരുടെ ഹൃദയത്തിൽ രാജ്യസ്നേഹം ഉണ്ട്. എന്നാൽ നരേന്ദ്രമോദി അഗ്നിവീർ പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ സൈനികരെ തൊഴിലാളികൾ ആക്കി മാറ്റിയിരിക്കുകയാണ് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു
“അഗ്നിവീർ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ദരിദ്രകുടുംബങ്ങളിലെ യുവാക്കളാണ്. എന്നാൽ ഇവർക്ക് ഭാവിയിൽ പെൻഷനോ മറ്റോ ആനുകൂല്യങ്ങളോ ലഭിക്കില്ല. മോദി രാജ്യത്ത് രണ്ടുതരം ജവാന്മാരെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ജൂൺ നാലിന് ശേഷം ഇൻഡി സഖ്യം അധികാരത്തിൽ എത്തുമ്പോൾ ഈ അഗ്നിവീർ പദ്ധതി കഷ്ണങ്ങളാക്കി ചവറ്റുകുട്ടയിലേക്ക് എറിയും” – രാഹുൽ ഗാന്ധി വ്യക്തമാക്കി.
“കർഷകരുടെ കടങ്ങൾ എഴുതി തള്ളാനും പ്രധാനമന്ത്രി മോദി തയ്യാറാകുന്നില്ല. അങ്ങനെ കടങ്ങൾ എഴുതിത്തള്ളുന്നത് സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നാണ് ബിജെപിയും ഇവിടുത്തെ ചില മാദ്ധ്യമങ്ങളും അവകാശപ്പെടുന്നത്. എന്നാൽ ഇൻഡി സഖ്യം അധികാരത്തിലെത്തിയാൽ ഒരു വായ്പ എഴുതി തള്ളൽ കമ്മീഷൻ രൂപീകരിക്കും. ഈ കമ്മീഷൻ കർഷകരുടെ വായ്പ എഴുതിത്തള്ളാനുള്ള ആവശ്യങ്ങൾ പരിശോധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പ്രതിച്ഛായ നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. എന്തും പറയാനായി മോദിക്ക് പ്രേരകം ആകുന്നതും ഇക്കാര്യമാണ്. ജൂൺ നാലിന് ശേഷം ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ മോദിക്ക് നടപ്പിലാക്കാൻ കഴിയാത്ത പല കാര്യങ്ങളും നടപ്പിലാക്കും” എന്നും രാഹുൽ ഗാന്ധി ഹരിയാനയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.
Discussion about this post