ന്യൂഡൽഹി : 2010നു ശേഷം പശ്ചിമ ബംഗാളിൽ നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ മമത ബാനർജി സർക്കാർ അവരുടെ വോട്ട് ബാങ്കിനായി സംവരണം കവർന്നെടുക്കുകയായിരുന്നു ചെയ്തിരുന്നത്. യഥാർത്ഥ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം കവർന്നെടുത്ത് ചില മുസ്ലിം വിഭാഗങ്ങൾക്ക് നൽകിയ മമതാ ബാനർജിക്ക് ഏറ്റ വലിയ അടിയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ വിധി എന്നും അമിത് ഷാ വ്യക്തമാക്കി.
118 മുസ്ലിം ജാതികൾക്കാണ് ഒരു സർവ്വേയും നടത്താതെ മമതാ ബാനർജിയുടെ സർക്കാർ ഒബിസി സംവരണം നൽകിയത്. ഇത് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഹൈക്കോടതി എല്ലാ സംവരണവും റദ്ദാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഹൈക്കോടതിവിധി അംഗീകരിക്കില്ല എന്നാണ് ഇപ്പോഴും മമത ബാനർജി പറയുന്നത്. പ്രീണനവും വോട്ട് ബാങ്ക് നയങ്ങളും കാരണം പിന്നോക്കക്കാർക്ക് ലഭിക്കേണ്ട സംവരണത്തിന്റെ ആനുകൂല്യം പ്രത്യേക മതവിഭാഗങ്ങൾക്ക് നൽകുന്നതിനെ ബിജെപി എപ്പോഴും ശക്തമായി തന്നെ എതിർക്കുന്നു എന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം കൊൽക്കത്ത ഹൈക്കോടതിയുടെ വിധിയെ ഒരിക്കലും അംഗീകരിക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വെളിപ്പെടുത്തി. ബിജെപി നടത്തുന്ന ഗൂഢാലോചനയാണ് കോടതിവിധി എന്നും മമത കുറ്റപ്പെടുത്തി. നേരത്തെ ബിജെപി കാരണം ബംഗാളിലെ ഇരുപത്തയ്യായിരത്തിലധികം അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഇപ്പോൾ അവകാശപ്പെട്ടവരുടെ സംവരണവും എടുത്തു കളയാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത് എന്നും മമത ബാനർജി കുറ്റപ്പെടുത്തി.
Discussion about this post